ഇടിവാള്‍

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2

Tuesday, July 14, 2009

മീറ്റിനു ഞാന്‍ താമസിച്ച നൊവോറ്റല്‍

അങ്ങനെ മദാമ്മയുടെ പുറകില്‍ ട്രെയിനില്‍ കയറുമ്പോള്‍ ആ ബ്ലീകരവാദി താടിക്കാരനും കൂടെ കയറിയതായി ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് അല്പം പേടി തോന്നാതിരുന്നില്ലെങ്കിലും അതു പുറത്തു കാണിച്ചില്ല. ട്രെയിന്‍ ഒരു ടണലിലേക്ക് കയറിയതും ആകെ ഇരുട്ടായി. പൊടുന്നനെ, ചില പക്ഷികളുടെ ചിലക്കലും, കുത്തിച്ചൂടാന്റേതു പോലെയുള്ള ഭയാനക ശബ്ദങ്ങളും, ഇടക്കൊരു സിംഹ ഗര്‍ജനവും. ഭയം മനസ്സിലൊതുക്കിക്കൊണ്ട് ഞാന്‍ ഒരരുകില്‍ ഒതുങ്ങി നിന്നു. മദാമ്മ മറ്റാരോടോ ഇംഗ്ലീഷില്‍ പറയുന്നതു കേട്ടപ്പോഴാണു ഇത് ട്രെയിനില്‍ നിന്നും റെക്കോഡ് ചെയ്ത ശബ്ദമാണെന്നു മനസ്സിലായത്.

3 മിനിറ്റില്‍ ട്രെയിന്‍ മെയിന്‍ ടെര്‍മിനലിന്റെ മുന്നിലെത്തി വാതില്‍ താനെ തുറന്നു. എല്ലാവരും ഇറങ്ങി , മദാമ്മക്കു പുറകേ ഞാനും. എമിഗ്രേഷന്‍ പരിശോധന ഉദ്യോഗസ്തന്‍ എന്നോടു യാത്രയുടെ ഉദ്ദേശങ്ങള്‍ തിരക്കി. ബ്ലോഗു മീറ്റ് എന്ന് കേട്ടതിനാലോ എന്തോ അയാള്‍ ഭവ്യതയോടെ പാസ്പോര്‍ട്ടില്‍ എന്റ്രി സീലടിച്ച് മടക്കിത്തന്നു. കണ്വെയര്‍ ബെല്‍റ്റിലൂടെ എന്റെ ലഗേജു വരുവാനായി കാത്തുനില്‍ക്കുന്നതിനിടയില്‍ മദാമ്മ അവളുടെ ട്രോളിയും തള്ളിപ്പോവുന്നതു കണ്ടു. നിരാശാപൂര്‍വ്വം ഞാനവളോട് കാമറ കൊടുത്ത്െന്റ്എ ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു, അതനുസരിച്ച അവളോടെ “തേങ്ക്സേ” എന്ന് ഉപചാരം പറഞ്ഞു. മനസ്സിലെ പ്രതീക്ഷകള്‍ക്കു മുകളില്‍ ചാരം മൂടി. ഈ ഫോട്ടോ എന്തയാലും ബ്ലോഗിലിടണം.. മീറ്റിനായി ഇറങ്ങുന്നു എന്ന അടിക്കുറിപ്പില്‍ .

കുറച്ചു സമയം കഴിഞ്ഞ് എന്റെ ലഗേജ് വരുന്ന കണ്ടപ്പോഴാണ് എനിക്കു സമാധാനമായത്. ഹാന്‍ഡ് ബാഗിനകത്തു നിന്നും മീറ്റ് ബ്ലോഗില്‍ ഇട്ടിരുന്ന മീറ്റ് ലൊക്കേഷന്റെ ഗൂഗിള്‍ മാപ്പും, അഡ്രസ്സുമെല്ലാം ഞാന്‍ കയ്യില്‍ കരുതി. എയര്‍പോര്‍ട്ട് നൊവോറ്റലിന്റെ തൊട്ടരികിലുള്ള റെയില്‍ പാളത്തിനോടു ചേര്‍ന്ന പുല്‍ത്തകിടിയിലാണല്ലോ മീറ്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യാത്രാ ക്ഷീണം ഒഴിവാക്കാന്‍ ഞാന്‍ നൊവോറ്റലില്‍ തന്നെയാണു മുറി ന്ബുക്ക് ചെയ്തത്. 300 സ്വിസ് ഫ്രാങ്ക് പോട്ടേന്നേ.

ട്രോളിയും തള്ളി ടെര്‍മിനല്‍ ബില്‍ഡിങ്ങില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണു ഞാനാ കൊച്ചു കട ശ്രദ്ധിച്ചത്. ശംഖും പവിഴപ്പുറ്റും പോലെ തോന്നിക്കുന്ന കൊച്ചു മണികള്‍ കോര്‍ത്തെടുത്ത പലവിധത്തിലുള്ള മാലകള്‍ വില്‍ക്കുന്ന ആ ചെറിയ കടയിലേക്കു ഞാന്‍ കയറി ചെന്നു. ഒരു ചൈനക്കാരിയാണാ കടയില്‍ നില്‍ക്കുന്നത്. അഭിവാദ്യം ചെയ്ത ശേഷം ഞാന്‍ അവളോടു കുറച്ചു പഞ്ചാരയടിക്കാന്‍ ശ്രമിച്ചെങ്കിലും, ഭാഷാ വ്യതിയാനങ്ങള്‍ മൂലം ഞാന്‍ ആശ്രമം ഉപേക്ഷിച്ചു (അവളും ഇംഗ്ലീഷില്‍ വീക്കാണന്നേ-) മാലകള്‍ തിരയുന്നതിനിടെ ഒരെണ്‍നം എന്റെ കണ്ണില്‍ പതിഞ്ഞു.. കൊള്ളാം അമ്മുക്കുട്ടി ചേച്ചിക്ക് ഇത് നന്നായി ചേരും..അമ്മൂട്ടിയുടെ ലോകം എന്ന പേരില്‍ ബ്ലോഗെഴുതുന്ന അമ്മൂട്ടി ചേച്ചി എന്ന കത്രീന പൌലോസല്ലേ ബ്ലോഗിലെ എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി. വെറും കയ്യോടെ എങ്ങനെ മീറ്റിനു പോയി ചേച്ചിയെക്കാണും.. ചേച്ചിയുടെ പ്രൊഫൈല്‍ ഫോട്ടോയും, മാലയും മനസ്സില്‍ ചേര്‍ത്തു വച്ച് ഞാന്‍ കണ്ട ചേച്ചി സുന്ദരിയായിരുന്നു.

ഹൌ മച്ച് ദിസ് എന്നു ഞാന്‍ ആ ചൈനാക്കാരിയോടു ചോദിച്ചു. 150 ഫ്രാങ്ക് സര്‍ എന്നു കേട്ടതും മാല എന്റെ കയ്യില്‍ നിന്നും താനെ താഴെ വീണു. കാര്യം ചേച്ചി എന്റെ ബ്ലോഗിലെ തേങ്ങാക്കമന്റ് അടിക്കുന്നതാണേലും, ഒരൊറ്റ പൊസ്റ്റിലും വിടാതെ കമന്റുന്നതാണേലും, 150 ഫ്രാങ്ക് ഒക്കെ, ഹോ, ഞാന്‍ മൊബൈലെടുത്ത് അതിലെ കാല്‍ക്കുലേറ്ററില്‍ കൂട്ടി നോക്കി ഹോ, പത്താറായിരം ഉര്‍പ്യ! മെല്ലെ കടയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍, യു ഡോണ്ട് വാണ്ട് ദിസ് സര്‍ എന്നൊക്കെ ആ ചൈനക്കാരി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെ നോ എന്നും പറഞ്ഞ് ഞാന്‍ ട്രോളി തള്ളി വെളിയിലിറങ്ങി.

വല്ലാത്ത തണുപ്പ്, ബാഗു തുറന്നു മറൈന്‍ ഡ്രവിലെ വഴിയോര കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ ജാക്കറ്റെടുത്ത് ധരിച്ചു. എന്നിട്ട് ഞാന്‍ ടാക്സി സ്റ്റോപ്പിലേക്കു നടന്നു. ഹോട്ടല്‍ അഡ്രസ്സും ഗൂഗിള്‍ മാപ്പും ഒക്കെ ഞാനവനു കൈമാറീയപ്പോള്‍ തീവ്രവാദിയെ നോക്കുന്ന പോലെ അവനെന്നെ ഒരു നോട്ടം. അപ്പോഴാണു ഞാന്‍ എന്നെ പിന്തുടര്‍ന്ന താടിക്കാരനെ ഓര്‍ത്തത്. ചുറ്റും നോക്കി , അവനെ കാണാനില്ല. ഭാഗ്യം, .

ഡ്രൈവര്‍ റഷ്യക്കാരനായിരുന്നു. അന്ന കുര്‍ണിക്കോവയുടെ കളര്‍. ടാക്സിയില്‍ കയറി അവന്‍ മീറ്റര്‍ ഓണ്‍ ചെയ്ത് വണ്ടിയെടുത്തു. അവനോട് കുശലം പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ വണ്ടിയുടെ ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി, അതിവേഗത്തില്‍ പുറകിലോട്ടോടി മറയുന്ന അക്കേഷ്യാ മരങ്ങള്‍, അതിലും വേഗം മുന്നോട്ടോടുന്ന ടാക്ല്സിയിലെ മീറ്റര്‍, ഇതു കണ്ട്, അതിലും വേഗതയില്‍ മിടിക്കുന്ന എന്റെ ഹൃദയവും . ടാക്സി ഹോട്ടലിന്റെ മുന്നിലെത്തി.

എന്റെ ലഗേജെല്ലാം ഇറക്കി, 45 ഫ്രാങ്ക് വാങ്ങി തിരിച്ച് ടാക്സിയില്‍ കയറി പുറപ്പെടാനൊരുങ്ങിയ അവനെ ന്‍ജാന്‍ കൈ കാട്ടി വിള്‍ഇച്ചു. എന്റെ കാമര അവനു കൊടുത്ത് രണ്ടു ഫോട്ടോയെടുക്കാന്‍ പറഞ്ഞു. അവന്‍ പിറുപിറുത്തുകൊണ്ട് ഫോട്ടോ എടുത്തു ത്അന്നു, ഹും.. അവനിതങ്ങു ദഹിച്ചില്ലെന്നു തോന്നുന്നു.. ബ്ലോഗിലിടാനുള്ള ഫോട്ടോയാണെന്നു ഈ അലവലാതിക്കറിയാമോ!

ഈ ഫോട്ടോക്കെന്ത് അടിക്കുറിപ്പിടും എന്നാലോചിച്ച്, ലഗേജുമെടുത്ത് ഞാന്‍ ഹോട്ടല്‍ റിസപ്ഷനിലേക്കു നീങ്ങി. ചെക്കിന്‍ ചെയ്തു നല്ല മുറി. വാള്‍മൌണ്ട് എല്‍.സി ഡി ടിവിയൊക്കെയുണ്ട്. റൂമിലെ മിനിബാറ് തുറന്നു നോക്കിയ എനിക്ക് സന്തോഷമായി. റം, സോഡ, വിസ്കി, ബിയര്‍, എന്നീ സകലമാന സാധനഗ്ങളുമുണ്ട്. ഞാന്‍ സമയം നോക്കി.

ങേ, രാത്രി 12 മണിയോ.. വെളിയിലൊക്കെ നല്ല പ്രകാശം. പിന്നെയാ ഓര്‍ത്തത് ഇവിടെ അഞ്ചു മണിക്കൂറോളം പുറകിലല്ലേ. വാച്ച് അഡ്ജസ്റ്റ് ചെയ്തു വച്ച് ഞാന്‍ നന്നായൊന്നു കുളിച്ചു. മിനി ബാറിലെ സകലമാന മിനി ബോട്ടിലുകളും ഒരുമിച്ചു തുറന്നു ഒരു കോക്ക്റ്റെയിലായി ഒര് പിടി പിടിച്ചപ്പോള്‍ ഒരു ഉണര്‍വ്വു തോന്നി.

കുറേ നേരമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. താഴത്തെ നിലയിലെ റസ്റ്റോറന്റില്‍ പോയി നോക്കാം. ഹോട്ടലിനകത്തെ അരണ്ട വെളിച്ചത്തില്‍ ഒരു കോണിലെ മേശമേല്‍ ഞാന്‍ ചെന്നിരുന്നു. ബെയറര്‍ വന്നു മെനു വച്ചിട്ടു പോയി, ദൈവം സഹായിച്ച് ഒരു സാധനം മനസ്സിലാവുന്നതു ആ മെനുവിലില്ല. ചിത്രം നോക്കി, ചിക്കന്‍ ആണെന്നു തോന്നിയ എന്തോ ഓര്‍ഡര്‍ ചെയ്തു ഒരു ബിയറും.

മൂന്നും നാലും ബിയര്‍ കഴിഞ്ഞതും ഭക്ഷണം വന്നു. മീറ്റു പ്രമാണിച്ച് നാട്ടില്‍ വച്ചുതന്നെ , കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതികള്‍ ഇഡ്ഡലി/മസാലദോശ/ഉപ്പുമാവ് എന്നീ പലഹാരങ്ങളില്‍ ഉപയോഗിച്ച് പരിശീലനം നേടിയുരുന്നെങ്കിലും, ചിക്കന്‍ കഴിക്കുന്നത് അല്പം ശ്രമകരമായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഒരു ചിക്കന്‍ പീസെടുത്ത് മേശക്കടിയിലേക്കു കുനിഞ്ഞ് വായിലേക്കു തിരുകികയറ്റി. ഞാന്‍ കത്തിയും ഫോര്‍ക്കും വച്ചാണു കഴിക്കുന്നതെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാവാന്‍, ഇടക്ക് ഇതെല്ലാം പ്ലേറ്റിലിട്ട് ഉരച്ചും തട്ടിയും ഒരു ഇഫക്റ്റ് വരുത്തി. ഭക്ഷണശേഷം ബില്ലു വന്നു. 76 ഫ്രാങ്ക് ആയിരുന്നു ബില്ല്. ഞാന്‍ ക്രെഡിറ്റ് കാര്‍ഡെടുത്ത് അതില്‍ വച്ചു. മീറ്റിനു വരാന്‍ ടിക്കറ്റും ലാപ്ടോപ്പും വാങ്ങാനായി സ്റ്റേറ്റ് ബാങ്കില്‍ നിന്നും 2 ലക്ഷം ലോണെടുത്തപ്പോള്‍ അവരു കോമ്പ്ലിമെന്ററി ആയി തന്നതാണു ഈ കാര്‍ഡ്. ആദ്യമായാണു ഉപയോഗിക്കുന്നത്. ബില്ലെടുത്ത് പോയ വെയ്റ്റര്‍ ശരം വിട്ട പോലെ തിരിച്ചെത്തി. കാര്‍ഡ് ഡിക്ലൈന്‍ഡ് ആണത്രേ. കാര്യമെന്താണെന്നു മനസ്സിലായില്ലെങ്കിലും, കാശു കൊടുക്കേണ്ടി വരും എന്നു മനസ്സിലായതോടെ പേഴ്സില്‍ നിന്നും നോട്ടുകളെണ്ണി അവനു നല്‍കി.

നാളെ മീറ്റിനുള്ള ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നുകൂടി വായിച്ച് ഹൃദിസ്ഥമാക്കണം . തിരിച്ച് മുറിയിലെത്തി. നല്ല ക്ഷീണം റ്റി.വി. ഓണ്‍ ചെയ്തപ്പോള്‍ അതാ ഡിസ്പ്ലേയില്‍ സെലക്റ്റ് ദ പാക്കേജ് എന്നു. കൂടുതല്‍ മെനു ഓപ്ഷനുകള്‍ തിരഞ്ഞപ്പോള്‍ അതാ അഡല്‍ട്ട് എന്റര്‍റ്റെയിന്മെന്റ് പാക്കേജ്.. കൊള്ളാം.. ഞെക്കി നോക്കിയപ്പോള്‍ 24 മണിക്കൂറിനു 25 ഫ്രാങ്ക്. ഞെക്കി പാസ്വേഡും റൂം നമ്പറും അടിച്ചു. പിന്നെ സമയം പെട്ടെന്നു തന്നെ പോയി. ഐസ് ബ്രേക്കിങ്ങും പ്രസംഗവും പോട്ട് പുല്ല്!

പുലര്‍ച്ചെ മൂന്നുമണിയോടെ ഉറങ്ങാന്‍ കിടന്നു. മീറ്റിനെക്കുറിച്ചുള്ള ബോധം അപ്പോഴാണുദിച്ചത്. കൃത്യം 9 മണിക്ക് ഓര്‍ഗനൈസിങ്ങ് കമ്മറ്റി വന്നു മീറ്റ് ലൊക്കേഷം എല്ലാം പരിശോധിച്ച് ബ്ലീകരവാദി ശല്യം ഇല്ലെന്നുറപ്പു വരുത്തി 10 മണിക്കാണു തുടങ്ങുന്നത്. ഇത്രയും സീനിയര്‍ ബ്ലോഗറായ താന്‍ വൈകി ചെന്നാല്‍ മോശമല്ലേ. 10 മണിക്കു തന്നെ ചെല്ലണം . അലാം വച്ച് കിടന്നതേ ഓര്‍മ്മയുള്ളൂ. രാവിലെ എട്ടുമണിക്ക് മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നതു കേട്ടാണു എനീറ്റത്. ഓര്‍ഗനൈസര്‍മാര്‍ ആരെങ്കിലുമാണോ എന്നോര്‍ത്ത് നോക്കിയപ്പോള്‍, അത് അലാം അടിച്ചതാണെന്നു മനസ്സിലായി. ധടുതിയില്‍ എഴുന്നേറ്റു കുളിച്ചു , പുതു വസ്ത്രങ്ങളുമണിഞ്ഞു കണ്ണാടിക്കു മുന്ന്നില്‍ നിന്നുകൊണ്ട് ഐസ് ബ്രേക്കിങ്ങ് പ്രസംഗം ഒന്നു കൂടി പരിശീലിച്ചു.

ലഗേജില്‍ നിന്നും കുറേ സാധനങ്ങള്‍ എടുത്ത് ഒരു ചെറിയ ബാഗിലാക്കി, തന്റെ നേരെ താഴെ വന്നു . സമയം 9-30 ഇനി ബ്രേക്ക്ഫാസ്റ്റിനുള്ള നേരമില്ല. വേഗം തന്നെ റെയില്പാത മുറിച്ചു കടന്നു മീറ്റു സ്ഥലത്തെത്തി. ബാഗിനു നല്ല ഭാരമുണ്ടായിരുന്നു. പറഞ്ഞ സ്ഥലത്ത് ആരെയും കണ്ടില്ല. ഞാന്‍ സംശയിച്ചു. ഇനി ലൊക്കേഷന്‍ മാറിപ്പോയോ.. ഗൂഗിള്‍ മാപ്പെടുത്ത് ഒന്നുകൂടി പരിശോധിച്ച. ഇല്ല സ്ഥലം ഇതു തന്നെ. കുറച്ചു വെയ്റ്റ് ചെയ്യാം. വാക്കിനുവിലയില്ലാത്ത പരട്ടകള്‍ 10 മണിയെന്നു പറഞ്ഞാല്‍ സമയത്തിനു വരണം. ഞാന്‍ അവിറ്റെ കണ്ട ഒരു ബഞ്ചിലിരുന്നു.

രാവിലെയായതിനാല്‍ അധികമാരുമില്ല അവിടെ. പലരും അതിലൂടെ കടന്നു പോകുന്നു, ഓരോരുത്തരേയും ഞാന്‍ പ്രതീക്ഷയോടെ നോക്കി.. ഇല്ല ഇവരൊന്നും ബ്ലോഗര്‍മാരല്ല, മുഖം കണ്ടാലറിയാം. സമയം 12 മണിയാവുന്നു. എനിക്കു ടെന്‍ഷനേറി,ഞാനറിയാതെ ഇനി മീറ്റു മാറ്റിവച്ചോ, കുറച്ചു ദൂരെ മാറിയിരിക്കുന്ന ഒരാളെ ഞാന്‍ ശ്രദ്ധിച്ചു. എവിടെയോ കണ്ട പരിചയം. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, ഏതോ ബ്ലോഗിലെ പ്രൊഫൈല്‍ പടത്തിനു ഇദ്ദേഹവുമായി സാമ്യമുണ്ട്. അദ്ദേഹത്തിന്റെ കയ്യിലും ഒരു ബാഗുണ്ട്. ഒരുപക്ഷേ നാട്ടില്‍ നിന്നും നേരെ വന്നതാവാം. ഞാന്‍ സംശയിച്ച് അദ്ദേഹത്തോട് ചോദിച്ചു, യൂ ബ്ലോഗന്‍ ? യെസ് യെസ്, ഞാന്‍ ബ്ലോഗനാണു, എന്ന്നും പറഞ്ഞ് സന്തോഷപൂര്‍വ്വം അദ്ദേഹം ചാടിയെഴുന്നേറ്റു.

എന്റെപേരു മാത്തപ്പന്‍ കണ്ണോലി, മത്താപ്പു കവിതകള്‍ എന്ന ബ്ലോഗിന്റെ ഉടമസ്ഥന്‍ എന്നു പറഞ്ഞ് അദ്ദേഹം ബ്ലോഗും ബ്ലോഗിന്റെ ലിങ്കും പരിചയപ്പെടുത്തി. ഞാന്‍ എന്റെ ബ്ലോഗ് ലിങ്ക് അദ്ദേഹത്തിനും കൈമാറി. ഞങ്ങള്‍ ഒരുമിച്ച് ബഞ്ചിലിരുന്നു മലയാളം ബൂലോഗത്തെ നിലവാരത്തകര്‍ച്ചയെക്കൂറിച്ചും, ബ്ലോഗ് വര്‍ഗീയത, വിഭാഗീയത, എന്നിവയെക്കുറീച്ചും ഒരുപാടു നേരം സംസാരിച്ചു. അദ്ദേഹം ഇടക്ക് ബാഗ് തുറന്നു ഒരു പുസ്തകമെടുത്ത് എനിക്കു നീട്ടിക്കൊണ്ടു പറഞ്ഞു, എന്റെ ബ്ലോഗ് കവിതകളുടെ സമാഹാരമാണിത്, കണ്ണോലിയിലെ 10 സെന്റു പറമ്പു വിറ്റ് “വാട്ടര്‍ മെലന്‍ ബുക്ക്സ്” പ്രസിദ്ധീകരിച്ച സമാഹാരമാണിത്. ഉടനെ ഞാന്‍ എന്റെ ബാഗു തുറന്നു എന്റെ ഏറ്റവും പുതിയ 500 യാത്രാക്കുറിപ്പുകള്‍ എന്ന “ഡ്രംസ്റ്റിക്ക് ബുക്ക്സ് “ പുറത്തിറക്കിയ സമാഹാരമെടുത്ത് അദ്ദേഹത്തിനും നല്‍കി.

കൂടുതല്‍ സംസാരിച്ചപ്പോള്‍, മീറ്റിനിടയില്‍ പുസ്തകചന്തകൂടി നടത്താം എന്നുദ്ദേശിച്ചെത്തിയ ഒരേ തൂവല്‍ പക്ഷികളാണു അദ്ദേഹവും ഞാനുമൊക്കെ എന്നും കൂടി മനസ്സിലായി. അദ്ദേഃഅത്തിന്റെ സമാഹാരത്തിനു 15 ഫ്രാന്‍ക് ആണത്രേ ഉദ്ദേശിക്കുന്നത്. അപോള്‍ ബ്ലോഗ് പുലിയായ എന്റെ പുസ്തകം മിനിമം 25 ഫ്രാങ്ക് കിട്ടുജ്, 200 കോപ്പി ബാഗിലുണ്ട്. 5000 ഫ്രാങ്ക്..ഹോ, ഞാന്‍ മൊബൈലെടുത്ത് കറന്‍സി കണ്വെര്‍ട്ട് ചെയ്തു നോക്കി രണ്ടു ലക്ഷം..ഉം!

മീറ്റിനു എന്താ ആള്‍ക്കാര്‍ വരാത്തതെന്നോര്‍ത്ത് ഞങ്ങള്‍ ഉല്‍ക്കണ്ഠാകുലരായി.സമയം 1 മണിയായി. ഇനിയിപ്പോള്‍ ലഞ്ച് ഉണ്ടാവില്ലേ മീറ്റിനു? പല ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ തികട്ടി വന്നു. ഞാന്‍ ലാപ്ടോപ്പെടുത്ത് ഗിമെയിലില്‍ ലോഗിന്‍ ചെയ്തു. അതാ ഒരു പാടു ബ്ലോഗ് ഫ്രണ്ട്സ് ലൈനിലുണ്ട്. ലോഗിന്‍ ചെയ്തതും അശോകന്‍ കുരുവിപ്പാടം അയാളുടെ പുതിയ പോസ്റ്റിന്റെ ലിങ്ക് ജി-ടാക്കിലൂടെ അയച്ചു തന്നിട്ടു പറഞ്ഞു, വായിച്ചു കമന്റണേ.. ! മനുഷ്യന്‍ ഇവിടെ ടെന്‍ഷനടിച്ചിരിക്കുന്ന നേരത്താ അവന്റമ്മൂമ്മേടെ ലിംഗ്! കമന്റാം എന്നു മറുപടി കൊടുത്തു..ഉടക്കാന്‍ പറ്റില്ലല്ലോ, എന്റെ അടുത്ത പോസ്റ്റിനു അവന്‍ കമന്റില്ല. അല്ലെങ്കില്‍ അനോണി കമന്റിടും.

വേഗം, ഓണ്‍ലൈനില്‍ കണ്ട അടുത്ത ഫ്രണ്ടായ ഞണ്ണപ്പനോട് ഒരു ജി-ടോക്ക് മെസേജ് അയച്ചു ചോദിച്ചു താന്‍ വരുന്നില്ലേ മീറ്റിനു? ങേ, മീറ്റോ ഏതു മീറ്റ്, ഞണ്ണപ്പന്‍ അറിഞ്ഞിട്ടില്ല.. സൂറിക്ക് മീറ്റിനെക്കുറിച്ചും ഷിബു കുന്നം കുളത്തിന്റെ പോസ്റ്റിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചുകൊടുത്തപ്പോള്‍ ഞണ്ണപ്പന്‍ ചിരിയോട് ചിരി. ഞാന്‍ അത്ഭുതത്തോടെ കാര്യം തിരക്കി. അപ്പോഴാണറീയുന്നത് ഷിബു കുന്നംകുളമല്ല പോസ്റ്റിട്ടത്, മറിച്ച് ഷിബു താമരക്കുളം ആണത്രേ, പോസ്റ്റു വായിക്കതെ ചുമ്മാ കമന്റടിച്ചാണു ശീലം പണ്ടേ, എന്നതിനാലാണു ഞാനതു ശ്രദ്ധിക്കാതെ പോയത്! എന്റെ തല പെരുക്കുന്നതു പോലെ തോന്നി..

സ്റ്റേറ്റ് ബാങ്കിലെ ലോണ്‍, ലാപ് ടോപ്പിന്റെ ലോണ്‍ അടവ്, ടിക്കറ്റിന്റെ കാശ്, സമാഹാരം അടിച്ചിറക്കിയ കാശ്.. അതൊക്കെ പോട്ടേ.. ഇപ്പോ നൊവോട്ടലില്‍ കൊടുക്കാനുള്ള റൂം റെന്റ്? അഡള്‍ട്ട് എന്റര്‍ട്ട്റ്റെയ്ന്മെന്റ് പാക്കേജിന്റെ കാശ്,,, ഈ ബുക്കു വിറ്റിട്ട് കൊടുക്കണമെന്നു കരുതിയതാ... സൂറിക്കിനു മുകളിലെ ആകാശം ഇടിഞ്ഞു എന്റെ തലയില്‍ വീഴുന്ന പോലെ എനിക്കു തോന്നി.

ഒന്നുമറിയാതെ വാപൊളിച്ചിരിക്കുന്ന മാത്തപ്പനെ കാര്യം പറഞ്ഞു മനസ്സിലാക്കി. ഞെട്ടിത്തെറിച്ച് മാത്തപ്പന്‍ പറഞ്ഞു, തനിക്ക് തിരിച്ചു പോവാന്‍ ടിക്കറ്റേലുമുണ്ട്... ഞാന്‍ ഇതു വിറ്റിട്ടുവേണം റിട്ടേണെടുക്കാന്‍ എന്നും കരുതിയാ വന്നത്.

അല്പ നേരത്തെ ചിന്തക്കു ശേഷം രണ്ടു പേരും കൂടി കുറച്ചു നീങ്ങി റോഡരികിലേക്കിരുന്നു, ഒരു പത്രത്താളെടുത്ത് തറയില്‍ വിരിച്ച് പുസ്തകങ്ങള്‍ അടുക്കി വച്ചു, ആ വഴി നടന്നു പലരും ഇതും നോക്കി കടന്നു പോയി. ഓരോ വഴിപോക്കനും പോകുമ്പോള്‍ അന്തരീക്ഷത്തില്‍ സന്തോഷിന്റേയും മാത്തച്ചന്റേയും സ്വരങ്ങള്‍ ഉയര്‍ന്നു കേട്ടു

‘സന്തോഷ്’സ് ലേറ്റസ്റ്റ് ബ്ലോഗ് ട്രാവലോഗ്- ഓണ്‍ലി 1 ഫ്രാങ്ക്..”..
അല്‍ട്രാ മോഡേണ്‍ പോയംസ് ബൈ മാത്തച്ചന്‍ - ഓണ്‍ലി 1 ഫ്രാങ്ക്...
ബൈ വണ്‍ ഗെറ്റ് ഫൈ ഫ്രീ!! സ്പെഷല്‍ ഓഫര്‍ -


ഇതേസമയം , അങ്ങ് ദൂരെ മരോട്ടിച്ചാലിലെ നെറ്റ് കഫേയില്‍ ഒരു പിസിയുടെ മുന്‍പില്‍ തന്റെ ഇന്‍ബോക്സിലേക്കു നോക്കി ഞണ്ണപ്പന്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, അവന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര അല്ല.. സന്തോഷ് ഊ*&^% കുളങ്ങരയാ.. ഹഹഹ!

Read more...

Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-1

-നമസ്കാരം-

എന്നെ അറീയാമല്ലോ ? ഞാന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര. സന്തോഷിന്റെ ബ്ലഞ്ചാര ലോകം എന്ന ബ്ലോഗിന്റെ ഉടമസ്ഥനും എഴുത്തുകാരനും കമന്റ് മോഡറേറ്ററും കൂടിയാണു ഞാന്‍. 12, 32, 223 ഹിറ്റുകളും (മുഖത്തല്ല) 988 ഫോള്ളോവേഴ്സും 500 ഇല്‍ അധികം പോസ്റ്റുകളും ഓരോ പൊസ്റ്റിനും നൂറ്റമ്പതോളം കമന്റുകളുമുള്ള എന്നെ, നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതുതന്നെ വിരൊധാഭാസമാണെന്നറിയാം, പക്ഷേ എന്തു ചെയ്യാം.. നാലാളും ഒരു ക്യാമറയും കണ്ടാല്‍ എന്റെ പേരും, ബ്ലോഗിന്റെ പേരും ലിങ്കുമടക്കം പരിചയപ്പെടുത്തുന്നത് ശീലമായിപ്പോയി. (ഇതൊരു രോഗമാണോ ഡോക്റ്റര്‍?- ആവണക്കെണ്ണ, ഒതളങ്ങ, മഞ്ചാടിക്കുരു എന്നി ബ്ലോഗുകള്‍ സമം ചേര്‍ത്ത് വായിച്ചാല്‍, സോറി, എന്നീ ഒറ്റമൂലികള്‍ സമം ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു ശമനമുണ്ടാകുമെന്നു ബ്ലോഗിലെ പ്രശസ്ത ഭിഷഗ്വരനായ അനോണി മാഷിന്റെ ഒരു പോസ്റ്റില്‍ കണ്ടിരുന്നു)

അത് പോട്ടെ. ഞാനിപ്പോള്‍ നില്‍ക്കുന്നത് കൊച്ചിന്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്. എന്റെ ചുറ്റിലും യാത്രക്കാരുടെ തിരക്ക്. പല ദേശങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍, കുഞ്ഞുങ്ങളെയുമെടുത്ത അമ്മമാര്‍. ഞാന്‍ എവിടെ നില്‍ക്കുന്നു എന്നല്ല, എങ്ങാട്ട് പോകുന്നു എന്നതാണു പ്രധാനം. ഡൈജസ്റ്റ് എയര്‍വേസിന്റെ BP-212 കൊച്ചിന്‍-സൂറിക് (ബോംബേക്കാരു ജൂറിച്ച് എന്നും ജൂറിക്ക് എന്നും പറയും) വിമാനത്തിനായി കാത്തു നില്‍ക്കുകയാണു ഞാന്‍. അതി പ്രശസ്ത ബ്ലോഗറും സംഘാടകനുമായ ഷിബു കുന്നംകുളം സംഘടിപ്പിക്കുന്ന "സൂറിഖ് ഇന്റര്‍നാഷണല്‍ ബ്ലോഗ് മീറ്റ് 2009"ഇല്‍ പങ്കെടുക്കാനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകയാണു ഞാന്‍. ഈ ബ്ലോഗ് മീറ്റിന്റെ അറിയിപ്പും തുടം കോലാഹലങ്ങളും, ആയിരുന്നല്ലോ ഈയടുത്ത് വര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.

ബോര്‍ഡിങ്ങ് പാസും പിടിച്ച് വായും പൊളിച്ചുള്ള നില്പ് കുറേ നേരമായി. അത്യാവശ്യം കളറുകളെയൊക്കെ കണ്ട് മതിയായപ്പോള്‍ ഞാന്‍ മെല്ലെ ഇമിഗ്രേഷനിലേക്കു നടന്നു. എന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു അര്‍ജന്റീനക്കാരനാണെന്നു തോന്നുന്നു മറഡോണയുടെ ഒരു ലുക്ക്. ക്വൂവില്‍ നിന്നും ഓഫീസര്‍ എന്നെ വിളിച്ചു "എന്നാ കോപ്പിനാടാ എരപ്പാളി നീയാ ക്വ്യൂവില്‍ നിക്കുന്നേ, അത് ഫോറിനേഴ്സിനുള്ള ക്വ്യൂവാ" അല്ല സാറേ ഞാനും ഒരു ഫോറിന്‍ കാരനാ, പണ്ടു അഞ്ചു വര്‍ഷം ഗള്ഫില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞതൊന്നും അയാള്‍ സമ്മതിച്ചില്ല. എന്റെ പാസ്പോര്‍ട്ട് വാങ്ങി പാസ്സ്പോര്‍ട്ടും വിസയുമൊക്കെ പരിശോധിച്ച് യെന്നാ പുഴുങ്ങാനാ സൂറിക്കിലേക്ക് എന്ന ഭാവേന നോക്കി., ശേഷം പാസ്സ്പോര്‍ട്ടില്‍ ഒരു സീല്‍ ആഞ്ഞടിച്ചു. ആ അടി അങ്ങേരെന്റെ മുഖത്തടിച്ചിരുന്നെങ്കില്‍ താടിയെല്ലു തകര്‍ന്നു ഞാന്‍ സമാധിയായേനേ എന്നു ഞാനോര്‍ത്തു.

കസ്റ്റംസുകാരന്‍ ചേട്ടന്‍ എന്നെ ഒരു പലകപ്പുറത്ത് കയറ്റി നിര്‍ത്തി ദേഹത്ത് പലയിടത്തും പരതി നോക്കി, എനിക്ക് ഇക്കിളിയായെങ്കിലും ഡെല്‍ഹി ഹൈക്കോടതി വിധി മുന്‍പ് കേട്ടിരുന്നതിനാല്‍ പ്രശ്നമൊന്നും തോന്നിയില്ല. എന്നാലും പോലീസുകാരിലും ഇമ്മാതിരി ടീമുകളുണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു- കസ്റ്റംസു പരിശോധനക്കുശേഷം ഞാന്‍ നേരെ ലോഞ്ചിലേക്കു നടക്കുന്നതിനിടയില്‍ വിവിധ രീതിയില്‍ മദ്യക്കുപ്പികള്‍ ആലങ്കാരികമായി നിരത്തി വച്ചിരിക്കുന്ന ഒരു ചെറിയ കട കണ്ടു. ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നാണത്രേ ഇതിനു പറയുന്നത്. മദ്യക്കുപ്പികളുടെ ആകര്‍ഷണീയതയില്‍ മയങ്ങിയ ഞാന്‍ അകത്തു കയറി ഒരു ജാക്ക് ഡാനിയേലെടുത്ത് കാശു കൊടുത്ത ശാഷം കവര്‍ ഊരിയെറിഞ്ഞ് അരയില്‍ തിരുകി ലോഞ്ചില്‍ വന്നിരുന്നു. ഇതിനിടയില്‍ അനൌണ്‍സ്മെന്റു വന്നു ഡൈജസ്റ്റ് എയര്‍വേസിന്റെ ബജറ്റ് വിമാനം 14 മണിക്കൂര്‍ ലേറ്റാണത്രേ. യാത്രക്കാരില്‍ ചിലര്‍ ഗ്രൌന്റ് സ്റ്റാഫിനോട് തര്‍ക്കിക്കുന്നതും ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അരയിലെ കുപ്പി പുറത്തെടുത്ത് രണ്ടു കവിള്‍ മോന്തി. 12 മണിക്കൂറ് കാത്തിരിപ്പ്.. ഇനി 2 കുപ്പി കൂടി വാങ്ങേണ്ടി വരുമല്ലോ കര്‍ത്താവേ എന്നു ചിന്തിച്ചു.

ഇതിനിടക്ക് ഞാന്‍ എന്റെ ഡെല്‍ ഇന്‍സ്പിരേഷന്‍ 1450 ( കോര്‍-2 ഡുവോ 2.2 ജി.ഹേട്ട്സ്, 2 ജി.ബി റാം) ലാപ്പ്ടോപ്പെടുത്ത് മടിയില്‍ വച്ചു. ചുറ്റുമിരുന്ന പലരും എന്നെ സാകൂതം അത്ഭുതത്തോടെ വീക്ഷിക്കുന്നു.. ഞാനൊരു പുലി തന്നെ എനിക്കും തോന്നിത്തുടങ്ങി. ഫ്രീ വയര്‍ലെസ് കണക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ വേഗം ഇന്റര്‍നെറ്റു കണക്റ്റ് ചെയ്ത് എന്റെ ബ്ലോഗ് അഡ്രസ്സ് തുറന്നു. എന്റെ 534 ആമത്തെ പോസ്റ്റായ അട്ടപ്പാടിയിലേക്കൊരു വനയാത്ര"എന്ന പോസ്റ്റു നോക്കി. 98 കമന്റേ ആയിട്ടുള്ളൂ, ഏതെങ്കിലും ഒരു എരപ്പാളി കൂടി കമന്റിട്ടാല്‍, നന്ദി കമന്റ് ഇട്ട് ഇത് 100 തികക്കാം.. ഞാന്‍ പ്ജ് റിഫ്രഷ് ചെയ്തുകൊണ്ടേയിരുന്നു, മണിക്കൂറുകള്‍ നീങ്ങി, ആരു വരാന്‍. ഇതിനിടക്ക് ഡൈജസ്റ്റ് എയര്‍വേസിന്റെ വിമനം വന്നു പണ്ടാരമടങ്ങി എന്നു അനൌണ്‍സ്മെന്റ് വന്നതും ഞാന്‍ പോസ്റ്റില്‍ ഒരു അനോണി കമന്റിട്ടു "കലക്കി സന്തോഷേ !" ശേഷം, എന്റെ ഐഡിയില്‍ നിന്നും ലോഗിന്‍ ചെയ്ത് 95 മുതല്‍ 99 വരെയുള്ള കമന്റുകള്‍ക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു. ഓരോ 5 കമന്റു കഴിയുമ്പോഴാണല്ലോ ഞാന്‍ നന്ദിപ്രകാശനം നടത്താറുള്ളത്. ആര്‍ക്കെങ്കിലും നന്ദി പറയാന്‍ മറന്നോ എന്നു രണ്ടാമതൊന്നുകൂടി വിശദമായി പരിശോധിച്ചുറപ്പു വരുത്തി ഞാന്‍ വേഗം വിമാനത്തിലേക്കു നടന്നു.

കൊള്ളാം, നല്ല കിണ്ണന്‍ മൊതലുകള്‍, എയര്‍ ഹൊസ്റ്റസ്.. എന്തായാലും എന്റര്‍ടെയിന്മെന്റിനു കുറവുണ്ടാവില്ല.. കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങിയ വിന്‍ഡോ സീറ്റില്‍ ചെന്നിരുന്നു ഞാന്‍ ചുറ്റും വീക്ഷിച്ചു. യാത്രക്കാര്‍ അവരുടെ ബാഗെല്ലാം മുകളിലെ ലോക്കറില്‍ വക്കുന്നു. ഞാനും ഒരെണ്ണം തുറന്നു ബാഗ് അങ്ങോട്ടു വച്ചു. ആദ്യമായുള്ള ആകാശയാത്രയാണെന്നുള്ള ടെന്‍ഷനൊന്നും ഞാന്‍ കാണിച്ചില്ല. കൈ ചെറുതായി വിറക്കുന്നുണ്ട്.. അത് ടെന്‍ഷന്‍ മൂലമല്ല, മറിച്ച് മദ്യപിക്കാത്തത്തിന്റേയാ. എന്റെ കൈ അരയിലെ കുപ്പിയിലേക്കു നീണ്ടു.

വിമാനം മെല്ലെ നീങ്ങി തുടങ്ങി. എയര്‍ ഹോസ്റ്റസ് മുന്നില്‍ അന്നു നിന്നു എന്തോ ചേഷ്ടകള്‍ കാണിക്കുന്നുണ്ട്. ഞാന്‍ അവളേ ശ്രദ്ധിച്ചതേയില്ല, കാരണം അവളുടെ അപ്പുറത്ത് കുറച്ചു നീങ്ങി കാണാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട ഒരുത്തി നില്‍ക്കുന്നുണ്ടായിരുന്നു. എന്റെ സീറ്റിന്റെ നിരയില്‍ ഞാന്‍ മാത്രം , എതിര്‍ വശത്ത് ഒരു മദാമ്മയും. വിമാനം സ്പീഡു കൂടുന്തോറും എന്റെ നെഞ്ചിടിപ്പും കൂടി, അവസാനം ആകാശത്തേക്കുയര്‍ന്ന നിമിഷത്തില്‍ എന്റെ അന്തരാളങ്ങളില്‍ നിന്നൊരു ടര്‍ക്കിക്കോഴി ചിറകടിച്ചു പറന്നുപോയി.. ഞാന്‍ ആം റെസ്റ്റില്‍ ബലമായി പിടിച്ചിരുന്നു.

അല്പസമയത്തിനകം തന്നെ ഹോസ്റ്റസ് ഉന്തുവണ്ടിയും തള്ളി വന്നു എന്നോടു ചോദിച്ചു, യു ലൈ റ്റു ഡ്രിങ്ക് സംതിങ്ങ് സര്‍? ചൂടല്ലേ, ഷുഗര്‍ പേഷ്യന്റല്ലേ, ഞാന്‍ പറഞ്ഞു ബ്രാണ്ടി. അവള്‍ ഒരു ഗ്ലാസ്സില്‍ അടി നനയും വിധം മാത്രം അല്പം ബ്രാന്റിയൊഴിച്ച് എനിക്കുനേരെ നീട്ടി. ഒറ്റ വലിക്ക് അകത്താക്കും മുന്‍പ് ഞാന്‍ ആ ശബ്ദം കേട്ടു. 6 ഡോളര്‍ സര്‍. ഭാഗ്യം.. കുടിച്ചിരുന്നേല്‍ വെവരമറിഞ്ഞേനേ.. ബ്രാണ്ടിയടിച്ചാല്‍ ഐ വൊമിറ്റ് എന്നും പറഞ്ഞ് ഞാന്‍ ഗ്ലാസ് അവള്‍ക്ക് തിരികെ നല്‍കി.. 6 ഡോളറേ.. 300 രൂപക്ക് എത്ര ഫുള്ളു വാങ്ങാം ബീവറേജസീന്നു..ക്വൂ നില്‍ക്കണമെന്നല്ലേയുള്ളൂ.. ഞാനങ്ങു സഹിച്ചു. അവള്‍ പോയതും ഞാന്‍ അരയില്‍ നിന്നും കുപ്പിയെടുത്ത് 2 കവിള്‍ മോന്തി. എതിര്‍വശത്തെ മദാമ്മ എന്നെ തന്നെ ശ്രദ്ധിക്കുന്നു. അവള്‍ക്കു വേണമോ എന്തോ? കുപ്പിയില്‍ ഇനി അധികം ബാക്കിയില്ല, അല്ലെങ്കില്‍ ഒരു പെഗ് ഓഫര്‍ ചെയ്ത് അവളെ മടിയില്‍ സോറി, അരികില്‍ ഇരുത്താമായിരുന്നു.


ഞാന്‍ കാമറ ഓണാക്കി വിന്‍ഡോയിലൂടെ രണ്ടു ഫോട്ടോ എടുത്തു. ബ്ലോഗിലിടണം, മേഘപാളികളിലൂടെ മീറ്റിലേക്ക് എന്ന അടിക്കുറിപ്പോടെ-

മേഘപാളികള്‍ക്കിടയിലൂടെ മീറ്റിലേക്കൊരു പ്രയാണം


നല്ല വിശപ്പ്. ആര്‍ത്തിയോടെ ഞാന്‍ എയര്‍ ഹോസ്റ്റസുമാരെ നോക്കിയെങ്കിലും, ഭക്ഷണം കിട്ടുന്ന ലക്ഷണമില്ല. കാശുകൊടുത്ത് ഇതിനകത്തൂന്നു കഴിക്കാനും വയ്യ. മെല്ലെ ഉറക്കത്തിലേക്കു ഞാന്‍ വഴുതിവീണു...അനൌണ്‍സ്മെന്റ് കേട്ടിട്ടാണ് ഞെട്ടിയെഴുന്നേറ്റത്. വിമാനം സൂറിക്കിനു മുകളില്‍ എത്തിയിരിക്കുന്നു വല്ലാത്തൊരു ശബ്ദത്തോടെ അത് ലാന്റു ചെയ്തു. ഞാന്‍ സീറ്റു ബെല്‍റ്റു വിടുവിച്ച് കുപ്പിയിലെ ബാക്കികൂടി അവസാനിപ്പിച്ച് കാലിക്കുപ്പി സീറ്റിനടിയിലേക്കിട്ടു.

വിമാനം റണ്വേയിലൂറ്റെ നീങ്ങിക്കൊണ്ടിരിക്കയാണ്, ആദ്യം തന്നെ ഇറങ്ങാന്ആയി ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓവര്‍ഹെഡ് ലോക്കര്‍ തുറന്നു എന്റെ ബാഗെടുത്തു. പോയി സീറ്റിലിരിക്കടാ പരട്ടേ എന്നലറി വിളിച്ച് ഒരു എയര്‍ ഹൊസ്റ്റസ് ഓടി വന്നു. എന്തു നല്ല കൊച്ചാണെന്നാ ഞാന്‍ കരുതിയത്, ഇവളിത്രക്കു ഭദ്രകാളി ലൈന്‍ ആണോ, ഞാന്‍ തിരിച്ചു സീറ്റിലിരുന്നു. വിമാനം നിന്നതും ഓടി മുന്‍ വശത്തെ ഡോറിനരുകില്‍ ചെന്നപ്പോഴാണറിയുന്നത്, ഇറങ്ങേണ്ടത് പുറകിലെ ഡോറിലൂടെയാണെന്നു. ക്വൂവില്‍ നിന്ന് ഏറ്റവുമവസാനം വിമാനത്തില്‍ നിന്നിറങ്ങി ഞാന്‍ ടെര്‍മിനലിലേക്കു നടന്നു.

ചുറ്റും യാത്രക്കാര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടക്കുന്നുണ്ട്. എസ്കലേറ്റര്‍ ഇറങ്ങി ചെന്നത് ഒരു വലിയ ഹാളികേക്കാണു. അവിടെ ഒരു റെയില്വേ സ്റ്റേഷന്റെ കെട്ടും മട്ടും. വേറേ യാതൊന്നുമില്ല. ഇവിടെ എമിഗ്രേഷനും കസ്റ്റംസും ഒന്നുമില്ലേ, ഞാന്‍ സംശയിച്ചു ഇത്ര ഈസിയാണോ? ചുമ്മാതല്ല ഷിബു സൂറിക്കില്‍ തന്നെ ബ്ലോഗ് മീറ്റ് അറേഞ്ച് ചെയ്തത്, എല്ലാവര്‍ക്കും പങ്കെടുക്കാമല്ലോ.. അപാരം തന്നെ ഷിബൂ ഒന്നൊന്നര ബുദ്ധി തന്നെ!.. ഉഗ്രന്‍, അസ്സലായി, കലക്കി കട്ടിലൊടിച്ചു,

ഇതിനിടക്ക് ഒരു ട്രെയിന്‍ വന്നു നിന്നു, ഹാളിന്റെ ആ വശത്തെ വാതില്‍ തുറന്നു , പല യാത്രക്കാരും അതില്‍ കയറീ. എനിക്കങ്ങനെ കയറാനാവില്ലല്ലോ.. എന്റെ ലഗേജ് ഇല്ലാതെ എങ്ങനെ പോവും? അതിലല്ലേ, മീറ്റിനിടാനായി വാങ്ങിയ പുതിയ ജീന്‍സും ടീഷര്‍ട്ടും ജട്ടിയുമൊക്കെ? അതിലുപരി, മീറ്റിന്റെ ഐസ് ബ്രെയ്ക്കിങ്ങിനായി"ഉള്ള 6 പേജ് പ്രസംഗവും അതിലല്ലേ ? ജട്ടിയില്ലേലും പോട്ട്, മീറ്റിനു പ്രസംഗിച്ചില്ലേല്‍ പോയില്ലേ കാര്യം!

സംശയത്തോടെ ഞാന്‍ അടുത്തു കണ്ട മദാമ്മയോട് ഇംഗ്ലീഷില്‍ ചോദിച്ചു..

ഐ കമിങ്ങ് ഹിയര്‍, മൈ ബേയ്ഗ് നോട്ട് കമിങ്ങ് ഹിയര്‍ ..വൈ?

"വാട്ട്? അവള്‍ക്കൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു, പാവം.. മീറ്റു പ്രമാണിച്ച് ഞാന്‍ പതിച്ച് റാപ്പിഡെക്സ് ഇംഗ്ലീഷ് സ്പീക്കിങ്ങ് ക്രാഷ് കോഴ്സ് ഇന്‍ 7 ഡേയ്സ് എന്ന കോഴ്സിന്റെ നിലവാരം എന്നെ അത്ഭുതപ്പെടുത്തി, മനസ്സാ പഠിപ്പിച്ച് ജോഷി സാറീനു നന്ദി പറഞ്ഞു എന്നിട്ട് കുറച്ചു കൂടി സിമ്പിളാക്കി കയ്യും കാലും ഒക്കെ ചേര്‍ത്ത് ആംഗ്യഭാഷയില്‍ ചോദിച്ച ഇംഗ്ലീഷ് അവള്‍ക്ക് മനസ്സിലായി, മറുപടി വന്നു..

"യു വെയ്റ്റ് ഹിയര്‍, റ്റേക് ദ നെക്സ്റ്റ് റ്റ്രെയ്ന്‍, കലക്റ്റ് ദ ബാഗേജ് ഫ്രം ദ മെയിന്‍ റ്റെര്‍മിനല്‍". ഹോ അത്ഭുതം തന്നെ.. . മൈ ബേയ്ഗ് കമിങ്ങ് ഇന്‍ ട്രെയിന്‍? ഞാന്‍ സംശയം തീര്‍ക്കാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. "വെയ്റ്റ് ഏന്റ് ഫോളോ മീ.." ( ഹീശ്വരാ.. വല്ലതും തരാവ്വോ! ചുമ്മാ ആഗ്രഹിച്ചു)

പിന്നെ മനസ്സിലായി, ഇവിടന്നു ട്രെയിനെടുത്ത് മെയിന്‍ ടെര്‍മിനലില്‍ പോയാല്‍ അവിടെയാണു എമിഗ്രേഷനും ബാഗേജ് ക്ലെയിമും ഒക്കെ.. ഹോ മെനക്കേട്! ചുറ്റും നോക്കി, എന്റെയരുകില്‍ ഒരു താടിക്കാരന്‍.. വല്ല ബ്ലീകരവാദിയുമാണോ രെന്തോ.. മീറ്റു തകര്‍ക്കാന്‍ ഭീകരവാദികള്‍ വരാന്‍ സാധ്യതയുണ്ടെന്നു ഏതോ പോസ്റ്റില്‍ വായിച്ചതോര്‍ത്തു. താടിക്കാരന്റെ മുഖം മനസ്സില്‍ വരച്ചിട്ടു. വല്ല തെളിവെടുപ്പിനുമായി ആവശ്യം വന്നാലോ. ഇരമ്പലോടെ ട്രെയിന്‍ വന്നു നിന്നു.. മദാമ്മ ട്രെയിനിലേക്കു നടന്നതും, അവളുടെ പുറകേ , പുറകുവശം സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഞാനും നടന്നു.

(സമയം കിട്ടിയാല്‍ തുടരും)

Read more...

റഷ്യന്‍ മീഡിയേഷന്‍

Monday, February 23, 2009

ബാങ്കില്‍ നിന്നിറങ്ങി, വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ഏ.ടി.എം കാര്‍ഡും, കാഷും പോക്കറ്റില്‍ തന്നെയില്ലെ എന്നൊന്നുകൂടി ഉറപ്പു വരുത്തി, റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ എഫ്.എം നിലയത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ ഹിറ്റ് കാതില്‍ ഒഴുകിയെത്തി..

"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ, സ്വപ്നം പീലി നീര്‍ത്തി വന്നതോ..
ഈശ്വരന്റെ ചിന്തയില്‍ അഴകെഴുന്നതത്രയും, ഇവിടെയൊന്നു ചേര്‍ന്നു വന്നതോ.."

യേശുദാസിന്റെ മനോഹര ശബ്ദത്തില്‍ , അതും ആസ്വദിച്ച്, ഗിയര്‍ "ഡി"യിലേക്കിട്ട്, പാര്‍ക്കിങ്ങില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊന്നു നോക്കി..

ഹോ, പാട്ടിനു ചേര്‍ന്ന ഒരു സീന്‍ അതാ മുന്നില്‍..
അതി സുന്ദരിയായൊരു റഷ്യന്‍ യുവതി വണ്ടിക്കു മുന്നിലൂടെ സര്‍വീസ് റോഡ് കുറുകെ കടന്നു മെയില്‍ റോഡിലെ ടാക്സി സ്റ്റോപ്പിലേക്ക് നടക്കുന്നു. എങ്ങനെ വര്‍ണ്ണിക്കും..സ്വര്‍ഗ്ഗത്തില്‍ നിന്നുമിറങ്ങി വന്നതു തന്നെ, സോറി, സ്വര്‍ഗ്ഗത്തിലെ ഏതോ ഡിസ്കോ ക്ലബ്ബില്‍ നിന്നും..


5.5 അടിയോളം ഉയരം, കേറ്റ് വിന്‍സ്ലറ്റ് ഫോട്ടോഷോപ്പിലെ റെഡ് ഫില്റ്ററിലൂടെ ഒന്നു കയറിയിറങ്ങി, അല്പം കൂടി ഒന്നു തടിച്ച പോലെയുള്ള ശരീരം, പെര്‍ഫക്റ്റ് ബോഡി ഷേപ്പ്..ആകെക്കൂടി ഒരു കുറവെന്നു പറയാനുള്ളത് തുണിയാണ്. സീത്രൂ ടോപ്പ്, അടിച്ചപ്പോ തുണി തികയാഞ്ഞതാണോ, അതോ പാവം ഒരു 10 കൊല്ലം മുന്‍പ് ഉപയോഗിച്ചതാണോ.. തീര്‍ച്ചപ്പെടുത്താനാവില്ല..

ഓണം/ വിഷു പോലുള്ള വിശേഷദിവസങ്ങളിലൊക്കെ നാട്ടിലെ സോമേട്ടന്റെ 1210 ലോറിയുടെ ബമ്പറിന്റെ ഫ്രണ്ടില്‍ മാല തൂക്കിയിട്ട പോലെ കൊച്ചു ഷാളു പോലെ എന്തോ കഴുത്തിലൂടെ തൂക്കിയിട്ടിട്ടുണ്ട്,അതുകൊണ്ട് സംഗതികളൊക്കെ ഇന്‍‌ടാക്റ്റ് ആയിട്ടു നിക്കുന്നുണ്ട്. കഷ്ടി 12 ഇഞ്ച് നീളത്തില്‍ വച്ച് പഴയൊരു ജീന്‍സ് മുറിച്ചിരിക്കുന്നു..അതാണെങ്കിലോ ഫുള്‍ ടൈറ്റും, മൊത്തം ശരീരത്തിന്റെ 85% ഏരിയാവും ഷാര്‍ജയിലെ മന്ദമാരുതന്‍ വാരിപ്പുണര്‍ന്നുകൊണ്ടേയിരുന്ന ആ റഷ്യന്‍ വെണ്ണക്കല്‍ ശില്പത്തിനെ കണ്ടാല്‍ നയന്‍ താര/മമത മാരു വരെ "ശ്ശോ"ന്നും പറഞ്ഞ് നാണിച്ച് മൂക്കത്ത് വിരല്‍ വയ്ക്കും.. ആരു കണ്ടാലും, ഒന്നല്ല, പലവട്ടം നോക്കിപ്പോകും, എന്നു മാത്രമല്ല.. ഒരേസമയം എങ്ങോട്ടൊക്കെ നോക്കും എന്നൊരു കണ്‍ഫ്യൂഷനുണ്ടാകുമെന്നു മാത്രം.

ആ സൌന്ദര്യ ധാമത്തെ ഒന്നു നോക്കിയ ഞാന്‍ ഗിയര്‍ ഡി- യില്‍ നിന്നും മാറ്റി ന്യൂട്രലിലേക്കു തന്നെയിട്ടു. അവളാണെങ്കില്‍ ടാക്സി സ്റ്റോപ്പില്‍ ചെന്നു ടാക്സിക്കോ, അതോ അതിലേ പോകുന്ന ഏതെങ്കിലുമൊരു "റേഞ്ച് റോവറോ" കാത്ത് നില്‍പ്പായി. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു ആ പരിസരത്തുള്ളവര്‍ മുഴുവന്‍ ലവളേയാണു നോട്ടം, എന്തിനധികം ടാക്സിക്കു നില്‍ക്കുന്ന ഒന്നു രണ്ടു മല്ലു ചേച്ചിമാരടക്കം, അസൂയക്ക്കണ്ണോടെ... പോരാത്തതിനോ, മെയിന്‍ റോഡില്‍ ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്ന പലരുടേയും കണ്ണുകളുടേയും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ഈ റഷ്യന്‍ സുന്ദരി തന്നെ. ഇത്രയും സുന്ദരിയായൊരുവളെ പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ ഒറ്റക്കിട്ടു പോവുന്നതെങ്ങനെ, അവള്‍ക്കൊരു ടാക്സി കിട്ടിയിട്ടു പോയാല്‍ മതിയെന്നു ഞാനും നിരീച്ചു, ഒരു 10 മിനിറ്റ് നേരത്തേക്ക് ഏതെങ്കിലും ടാക്സി ആ പരിസരത്തു വന്നിരുന്നെങ്കില്‍, അവളതില്‍ കയറി പോയിരുന്നെങ്കില്‍, ഞാനടക്കം അവിടെയുള്ള സകലവനും ആ ടാക്സിക്കാരന്റെ തന്തക്കു വീളിച്ചേനേയെന്നതു മൂന്നരത്തരം.

മതി, എന്തായാലും പോയേക്കാം എന്നോര്‍ത്ത് വീണ്ടും വണ്ടിയെടുക്കാനായി മിററില്‍ നോക്കുയപ്പോഴാണു, ദാ, മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രണ്ടു ഡെലിവറി ബോയ്സ്,2 സൈക്കിളില്‍ വരുന്നു, പുറകിലെ കാരിയറില്‍ ഡെലിവറി ഐറ്റംസ്, രണ്ടു പേരുടായും കൈകള്‍ സൈക്കിള്‍ ഹാന്‍ഡിലിലും, കണ്ണുകള്‍ റഷ്യക്കാരിയിലും. രണ്ടു പേരും ഇടക്കെന്തോ രഹസ്യം പറയുന്നുമുണ്ട്.. "നോക്കിയേടാ ഒരു മൊതല്‍" എന്നാവുമെന്നുറപ്പ്.. സൈക്കിള്‍ നേരെ പോവുന്നുണ്ട്..റഷ്യക്കാരിയെ കടന്നു പോകുന്നതും രണ്ടു പേരുടേയും തലകളും ഇടത്തോട്ട് തിരിയുന്നുമുണ്ട്. ഇവരെ ശ്രദ്ധിച്ചിരുന്ന എനിക്ക് രസം കയറി.. വീണ്ടും വണ്ടി ന്യൂട്രലാക്കിയിട്ടു. ആ സമയത്താനു ദാ വലതു വശത്തൂന്നു രണ്ടു പച്ചകള്‍ (പാക്കിസ്ഥാനികള്‍) വരുന്നത്. രണ്ടു പേരുടേയും ശ്രദ്ധ അതീവ ജാഗ്രതയോടെ റഷ്യന്‍ യുവതിയിലോട്ടാണു.. മല്ലു പിള്ളാരെപ്പോലെ അവര്‍ അങ്ങോട്ടുമിങ്ങോട്ടും കമന്റുപറയുന്നില്ല, മറിച്ച് ഒറ്റക്ക് സൌന്ദര്യാസ്വാദനം നടത്തുന്നു.. രണ്ടു പേരും കൈകള്‍കൊണ്ട് ശ്രീമൂലനഗരം റേഡിയോ സ്റ്റേഷന്റെ ടവറില്‍ ഫൈന്‍ റ്റ്യൂണിങ്ങ് നടത്തുന്നുമുണ്ട്. വൃത്തികെട്ടവന്മാര്‍ എന്നു മനസ്സില്‍ പറഞ്ഞ് ഞാന്‍ റോഡിലേക്കു ശ്രദ്ധിച്ചതും, പിന്നെയവിടെ കേട്ടത് പതക്കോം എന്ന ഒരു ശബ്ദമാണ്. മുന്നിലോട്ട് നോക്കിയതും മലയാളി ഡെലിവറി ബോയ്സിനേയും, പച്ചകളേയും കാണാനില്ല.. നിന്ന നില്‍പ്പില്‍ ഇവന്മാരെവിറ്റെപ്പോയി എന്നു വണ്ടറടിച്ച് താഴോട്ട് നോക്കിയപ്പൊഴാണു കണ്ടത്..

ഏറ്റവും താഴെ ആദ്യ ഡെലിവറി ബോയി, അതിന്റെ മുകളില്‍ സൈക്കിള്‍, പിന്നെ, രണ്ടാമത്തെ മല്ലു, അവന്റെ മുകളില്‍ സൈക്കിള്‍ അതിനെ മുകളില്‍ രണ്ടു പച്ചകള്‍ , ബിഗ്-മാക്ക് ബര്‍ഗറുപോലെ അട്ടിയട്ടിയായി വീണു കിടക്കുന്നു, അതും എന്റെ വണ്ടിയുടെ തൊട്ടു മുന്നില്‍. റഷ്യന്‍ സൌന്ദര്യത്തില്‍ മയങ്ങിയ നാലു തലകള്‍ നടക്കുന്ന ഡയറക്ഷനില്‍ നിന്നും വ്യതിചലിച്ചതിന്റെ പരിണിതഫലമായുണ്ടായൊരു കൂട്ടയിടിയാണു കാരണമെന്നു പറയേണ്ടല്ലോ. ഒരുത്തന്‍ വീഴുന്നതും കണ്ടു ചിരിക്കുന്നത് അത്ര ശരിയല്ലെങ്കിലും, ആ വീഴ്ചക്കുണ്ടായ കാരണമോര്‍ത്തപ്പോള്‍ ചിരി നിയന്ത്രിക്കാനായില്ല.. സ്റ്റോപ്പില്‍ നില്ക്കുന്നവരുടെയും അവസ്ഥ ഇതു തന്നെ, അത്രേം നേരം റഷ്യന്‍ കൊച്ചിനേയും കണ്ട് വെള്ളമിറക്കി നിന്നവര്‍ തന്നെ പൊട്ടിച്ചിരിച്ചും പുച്ഛച്ചിരിയോടെയും ആ സീന്‍ ആസ്വദിച്ചു. നിനക്കൊക്കെ ഇതു തന്നെ വേണമെടാ എന്ന മട്ടില്‍ നാലിനേയ്യും നോക്കി റഷ്യക്കാരിയും ഒന്നു ചിരിച്ചു.

ഒരു വിധത്തില്‍ തപ്പിപ്പിടിച്ചെഴുന്നേറ്റ നാലുപേരും ചുറ്റും നോക്കി ചമ്മലൊതുക്കി. ഏതു കോപ്പില്‍ നോക്കിയാടാ നടക്കുന്നത് ഡേഷേ"എന്നു മലയാളത്തില്‍ ഡെലിവറി ബോയ്സും, അതുതന്നെ ഉറുദുവില്‍ പച്ചകളും ചോദിച്ച് ഒരു സ്റ്റണ്ട് സീനും പ്രതീക്ഷിച്ച് കാറിലിരുന്നു രംഗം വീക്ഷിക്കുകയായിരുന്ന ഞാന്‍ അടുത്ത രംഗം കണ്ട് വണ്ടറടിച്ചു..

സൈക്കിളിന്റെ വളഞ്ഞ ഹാന്‍ഡിലുകള്‍ പിടിച്ചു നേരയാക്കുന്ന ഒരു പച്ച.. താഴെ വീണ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന മല്ലു ഡെലിവറി ബോയ്സിനെ സഹായിക്കുന്നു രണ്ടാമത്ത പച്ച. എല്ലാം സൈക്കിള്‍ കാരിയറില്‍ വച്ച് ആ ആക്സിഡെന്റില്‍, ഏറ്റവും താഴേത്തട്ടില്‍ വീണു കിടന്ന മല്ലുവിന്റെ മുട്ടില്‍ ചോര പൊടിയുന്നതു കണ്ട്, മുശ്കില്‍ നയി ഹേ ഭായ്, ചോടോ എന്നു പറഞ്ഞ് സമാശ്വസിപ്പിക്കുന്ന പച്ചകള്‍ !

എല്ലാം കഴിഞ്ഞ് രണ്ട് മല്ലുകളും പച്ചകളും സലാമലൈക്കും പറഞ്ഞ് , ഒരോ ഗാഢ ആലിംഗനങ്ങളും നല്‍കി (പാവം മല്ലു ബോയ്സ്) കൈയും കൊടുത്ത് എല്ലാവരും പിരിയുന്ന കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് മറ്റൊന്നാണ്..


"ഇന്‍‌ഡോ -പാക് "പ്രശ്നം പരിഹരിക്കാന്‍ ഒരു റഷ്യന്‍ മീഡീയേഷനാണ് ഏറ്റവും ഉചിതം

Read more...

ഒരു ബാലന്റൈന്‍ ഓര്‍മ്മക്കുറിപ്പ്

Sunday, February 15, 2009

മുറിയിലെത്തി വലിച്ചു വാരിക്കിടന്ന പത്രത്താളുകളും, ഡ്രസ്സുകളും എടുത്തൊന്നു ഒതുക്കി വച്ച്, ജനല്‍ തുറന്നു താഴേക്കു നോക്കി. നല്ല തണുത്ത കാറ്റടിക്കുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി ആ കാറ്റും ആസ്വദിച്ച് താഴേ ഒരു ഫിലിപിനി കപ്പിള്‍സ് കൈ കോര്‍ത്തു പോകുന്നതും നോക്കി നിന്നപ്പോള്‍ ഇന്നു വലന്റൈന്‍സ് ഡേ ആണെന്ന കാര്യം ഓര്‍ത്തു.

ജനല്‍ അടച്ച് മുറിയില്‍ ഒന്നു കണ്ണോടിച്ചു. ഈ വലന്റൈന്‍സ് ഡേ അബുദാബിയിലെ ഈ ഒരു മുറീയില്‍ ഞാന്‍ ഒറ്റക്ക്. പെട്ടെന്നാണു ഷെല്‍ഫിലിരിക്കുന്ന ആ കുപ്പി കണ്ടത്. ബലന്റൈന്‍!

ഹഹ്! വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഇതില്‍ പരം എന്തു വേണം..ഈ വലന്റൈന്‍ ഡേ ബാലന്റൈനോടൊപ്പം.

മൂന്നാമത്തെ പെഗ്ഗില്‍ രണ്ടാമത്തെ ഐസ്ക്യൂബ് വീണതോടെ ലഹരിയുടെ നേര്‍ത്ത ചരടുകള്‍ ഇബടെ വാടാ കന്നാലീന്നും" പറഞ്ഞ് എന്നെ ഒരു 15 വര്‍ഷം പുറകിലോട്ട് കെട്ടിവലിച്ചുകൊണ്ടു പോയി.

1993 ഇല്‍ പഠനം ഒരു ഫഷ്ക്ലാസോടെ വിധത്തില്‍ അവസാനിപ്പിച്ചെങ്കിലും, പഠിക്കുന്ന കാലത്തേതിനേക്കാള്‍ അറ്റന്‍ഡന്‍സോടെ ഞാന്‍ കോളേജില്‍ തന്നെ വീണ്ടും പോയിരുന്നതിനു ആദ്യ കാരണം, എന്റെ ജൂനിയര്‍ പ്രാണസഖി ഒരു വര്‍ഷം കൂടെ അവിടെക്കാണുമെന്നും, രണ്ടാമത്തെത് വേറേ പണിയൊന്നും കിട്ടിയില്ല എന്നുമായിരുന്നു.

വടക്കേസ്റ്റാന്‍ഡിലെ കല്യാണ്‍ സില്‍ക്സ് ബില്‍ഡീങ്ങിന്റെ മുന്നില്‍, 7-30 ഓടെ തന്നെ എത്തുന്ന ഞാന്‍ , "താമസമെന്തേയണയാന്‍ പ്രാണസഖീ" എന്ന പാട്ടും പാടി നില്‍ക്കുമ്പോഴേക്കും പത്തു മിനിറ്റിനല്‍കം അവളുടെ ബസ്സ് ഹോണുമടിച്ചു വരും. ശേഷം രണ്ടു പേരും, നവഗ്രഹ ക്ഷേത്രത്തില്‍ ഒന്നു തൊഴുത് , ഓരോ കിലോ പഞ്ചാരച്ചാക്കുമെടുത്ത് തലയിലേറ്റി, 15 മിനിറ്റോളം ദൂരമുള്ള കോളേജിലേക്കു നടക്കും, 9 മണിക്ക് ക്ലാസ് തുടങ്ങുന്ന വരെ അവിടെയൊക്കെതന്നെ പഞ്ചാര വിതറി, ശേഷം ഞാന്‍ തിരിച്ച്, ഒന്നുകില്‍ വീട്ടിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും മോണിങ്ങ് ഷോക്കോ കയറും എന്നതായിരുന്നു റുട്ടീന്‍.

അമ്മയുടെ കസിന്‍ കുട്ടേട്ടന്റെ കൂടെ കോയമ്പത്തൂരിലേക്ക് പോകണമെന്ന ഉത്തരവ് വീട്ടില്‍ നിന്നും കിട്ടിയത് ആയിടക്കാണു . അതോടെ ഈ പഞ്ചാരച്ചാക്കുമെടുത്ത് ഞാനൊരു പെര്‍മനന്റ് സി.ഐ.ടിയുക്ക്ക്കാരനായി ഐഡെയിലി അവളെക്കാണാന്‍ തൃശ്ശൂരു വന്നു തുടങ്ങി . ആ വലന്റൈന്‍സ് ഡേ എന്റെ പ്രണയിനിക്കൊരു സമ്മാനം കൊടുക്കണമെന്നു തീര്‍ച്ചപ്പെടുത്തിഅന്നു ഞാന്‍ നേരത്തെ തന്നെ തൃശ്ശൂര്‍ റൌണ്ടിലെത്തി. ഒരു റോസപൂ വാങ്ങി കടലാസില്‍ പൊതിഞ്ഞ് ബാഗില്‍ വച്ചു.

കടലാസില്‍ പൊതിഞ്ഞത് അവള്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടേന്നു കരുതിയൊന്നുമല്ല, മറിച്ച്, രാവിലെ തന്നെ ഒരുത്തന്‍ റോസപൂവും കയ്യിലേന്തി ബസ്റ്റോപ്പില്‍ നില്‍ക്കുന്നത് ആ എസ്.ഐ.ശശിധരന്‍ എങ്ങാന്‍ കണ്ടാല്‍.. കൊടുക്കാന്‍ റോസാ പൂ പോയിട്ട്, അതൊന്നു അവള്‍ക്കു നേരെ നീട്ടാന്‍ എന്റെ കൈ പോലുമുണ്ടാവില്ല, പൂവാലന്മാരെ ഓടിച്ചിട്ടു പിടിക്കുന്നത് ടിയാന്റെ അന്നത്തെ ഒരു ഹോബിയായിരുന്നു.

കോളേജിലെത്തി ആളൊഴിഞ്ഞ ഒരു കോണില്‍ വച്ച് ഞാന്‍ ബാഗ് തുറന്ന് അവളുടെ കണ്ണില്‍ മാത്രം നോക്കി ആ പൂവ് അവള്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു.. :ഈ പ്രണയദിനത്തില്‍, ഇതാ എന്റെ ഈ ഹൃദയം നിനക്കുമാത്രം.."
നീട്ടിയ റോസപൂ വാങ്ങാതെ ഒന്നു നോക്കി എന്നെ തന്നെ അവള്‍ നോക്കുന്ന കണ്ടതോടെ ഞാന്‍ പൂവിലേക്കു നോക്കി, ബാഗില്‍ വച്ച് 1 മണിക്കൂറോളം നടന്നതിന്റെ ക്ഷീണത്തില്‍, ഇതളുകള്‍ കുറേ കൊഴിഞ്ഞിരിക്കുന്നു.. ഉള്ളവയോ വാടിയിരിക്കുന്നു.. തണ്ടിലെ മുള്ളിനു മാത്രം ഒരു കൊഴപ്പോമില്ല... ഇമ്മാതിരി ഒരു ഒണക്ക ഹൃദയമാണോടേയ് തന്റേത് എന്ന ചോദ്യം അവളുടെ നോട്ടത്തില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു..".."തല്‍ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യ് മോളൂ"എന്ന റിക്വസ്റ്റില്‍ അവളാ പൂവാങ്ങി ബാഗിലേക്കു വച്ചു.


അങ്ങനെ എന്റെ ഒണക്ക ഹൃദയം അവളുടെ ബാഗിലേക്കു തിരുകുന്നതുംനോക്കി, ഇനിയെന്താണു അടുത്ത സ്റ്റെപ് എന്നാലോചിച്ചു നില്ക്കുമ്പോഴേക്കും കുറേ മുദ്രാവാക്യ ശബ്ദങ്ങള്‍ കാതില്‍ വീണു." സമരം..സമരം..ഹായ്"!

മോളൂ, ഇന്നു സമരമല്ലേ, ഞാനിനി ഈ ലോകത്ത്, സോറി ഈ നാട്ടില്‍ അധികകാലം കാണൂല്ല, കോയമ്പത്തൂരില്‍, അവിടന്നു വിസ കിട്ട്യാല്‍ ഗള്‍ഫില്‍, ഇനി മനസ്സു തുറന്നു സംസാരിക്കാന്‍ എന്നു കഴിയും എന്നൊക്കെയുള്ള സെന്റി ചേര്‍ത്തു കലക്കിയ നമ്പരുകളില്‍ വീണു, റൌണ്ടിലെ വുഡ്ലാന്‍ഡ്സ് റെസ്റ്റോറന്റില്‍ പോയി കോഫി കഴിക്കാമെന്നവള്‍ സമ്മതിച്ചു.

അവളേയും കൊണ്ട് റസ്റ്റോരന്റിലേക്കു വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കയറുമ്പോ, ഞാന്‍ ചുറ്റുമൊന്നു നോക്കി, വല്ല നാട്ടുകാരോ, പരിചയക്കാരോ, മുത്തലിക്കുമാരോ, വാനരസേനക്കാരോ ഉണ്ടോ?.. ഇല്ല..ഭാഗ്യംഅവളാണെങ്കില്‍ പേടിച്ച് താഴോട്ടും നോക്കിയാണു നടപ്പ്. ആളൊഴിഞ്ഞ ഒരു കോണില്‍ ഇരുന്നതും മെനു കൊണ്ടു വന്നു വച്ച് വെയ്റ്റര്‍ പോയി.


ഇങ്ങനെയങ്ങു പേടിച്ചാലോ.. ഞാനില്ലേ.. സമാധാനിപ്പിക്കാന്‍ ഞാന്‍ ചോദിച്ചു.

അതല്ലേ എന്റെ പേടി, ആരെങ്കിലും കണ്ട് വീട്ടില്‍ പറഞ്ഞാന്‍, പിന്നെ അച്ഛന്‍ അങ്ങോട്ടു കയറ്റില്ല. അവളുടെ മറുപടി പെട്ടെന്നു തന്നെ.

ഹോ, എന്റെ അച്ഛന്‍ അങ്ങനെയൊന്നുമല്ല. വെല്‍ഡണ്‍ മൈ ബായ് എന്നും പറഞ്ഞ് ചെകളേമ്മെ രണ്ടു കിണ്ണും കൂടി തന്നിട്ടേ അങ്ങേരു എന്നെ വീട്ടീന്നു പുറത്താക്കൂ, മനസ്സിലെ പേടി അല്പം ഞാനും കാണിച്ചു. ഞങ്ങള്‍ കുറേ നേരം കണ്ണില്‍ കണ്ണില്‍ നോക്കി ഒന്നും മിണ്ടാതെയിരുന്നപ്പോള്‍ ആ പേടിയൊക്കെ എങ്ങോ പോയ്മറഞ്ഞു.


വെയിറ്ററുടെ "സാര്‍" എന്ന കര്‍ണ്ണകഠോര ശബ്ദമാണു ഞങ്ങളെ ആ മൂഡില്‍ നിന്നുണര്‍ത്തിയത്. ഒരോ മസാല ദോശക്കും വട സെറ്റിനും ഓര്‍ഡര്‍ ചെയ്ത ശേഷമാണു അരികിലെ ഫ്രിഡ്ജിലിരിക്കുന്ന തൈരുവടകള്‍ ഞാന്‍ കണ്ടത്.. പണ്ടേ ഫേവറിറ്റ്, രാവിലെയാണേല്‍ ഒന്നും കഴിച്ചിട്ടില്ല, പോരട്ടേ രണ്ടു പ്ലേറ്റ് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. അന്നു എന്റെ കയ്യില്‍ ഒരു പാടു കാശുണ്ടായിരുന്നു. കഷ്ടി 60 ഉര്‍പ്യ . വാലന്റൈന്‍സ് ഡേ ലാവിഷ് തന്നെയാവട്ടേ, ഞാന്‍ മനസ്സിലോര്‍ത്തു.


വടകള്‍ വന്നതും, സംസാരമൊക്കെ നിര്‍ത്തി എന്റെ ശ്രദ്ധ വടയിലേക്കായി.
അതു ശരി, പ്രണയദിനത്തില്‍ ഒരു കാമുകന്‍ ആക്രാന്തം മൂത്ത് എത്ര വട വരെ തിന്നും എന്നു കാണിക്കാനാ എന്നെ ഇങ്ങോട്ടു വിളിച്ചത്? അവളുടെ ന്യായമായ ചോദ്യം.ഒരഞ്ചുമിനിറ്റ് ഡോണ്ട് ഡിസ്റ്റര്‍ബ് മീ മോളേ, നമുക്കിനി എത്ര സമയം കിടക്കുന്നു.. ഞാന്‍ അപേക്ഷിച്ചു.


ഒരു വിധത്തില്‍ ഭക്ഷണമെല്ലാം ശാപ്പിട്ട് വീണ്ടും അലപം പഞ്ചാരവര്‍ത്തമാനത്തിലേക്കു നീങ്ങിയ ഞങ്ങളുടെ പ്രണയസല്ലാപങ്ങള്‍ക്ക് വീണ്ടും വെയ്റ്ററുടെ ശബ്ദം വിഘാതമായി.. 'സാര്‍ കുടിക്കാന്‍'...

ഞാന്‍ മുഖമുയര്‍ത്തി നോക്കി.. "സാര്‍"എന്നാണവന്‍ വിളിച്ചതെങ്കിലും, "കൊറേ നേരമായല്ലടേയ്, വണ്ടി വിട് &^%#$%# എന്നാണവന്‍ മനസ്സില്‍ പറഞ്ഞത് എന്ന് മുഖഭാവത്തില്‍ നിന്നും എനിക്കു മനസ്സിലായി.

എന്തുണ്ട്..?
ജ്യൂസ്..
ആ, പോരട്ടേ രണ്ട് ജ്യൂസ്..

അങ്ങനെ കുറച്ചു നേരത്തേക്കെങ്കിലും ഈ മാരണമൊന്നു ഒഴിയട്ടേയെന്നു കരുതി ഞാന്‍ രണ്ടു ജ്യൂസിനു ഓര്‍ഡര്‍ ചെയ്തു. അയാള്‍ പോയ ശേഷമാണു എനിക്കൊരു ശങ്ക. ടേബിളിലെ വലതു വശത്ത് വച്ച മെനു കാര്‍ഡില്‍ നോക്കി.. ജ്യൂസ്-12 രൂപ., 2 ജ്യൂസ്=24!! ങേ..

എന്റെ നെഞ്ചിങ്കൂട്ടില്‍ നിന്നും ഒരു ഡസന്‍ കുളക്കോഴികള്‍ ശടപടാന്നു ശബ്ദമിട്ട് ചിറകടിച്ചു പോയി. ഇതുവരെ കഴിച്ചതു തന്നെ കഷ്ടി 30 രൂപയോളം കാണും.60 ക യും കൊണ്ട് കുബേരനായി വീട്ടീന്നു ഇറങ്ങി, റോസപൂ വാങ്ങിയതോടെ എന്റെ ബാലന്‍സ് 50 ആയ കാര്യം പ്രണയസല്ലാപത്തിനിടയില്‍ ഞാന്‍ വിട്ടു പോയിരുന്നു ..

എനിക്കിനി ജ്യൂസ് വേണ്ടാ, വയറിളക്കമാണു, ഒരെണ്ണം മതി എന്നു ആ വെയിറ്റര്‍ ചേട്ടനോട് പറഞ്ഞാലോ എന്നോര്‍ത്തു ആദ്യം.. പിന്നെ കരുതി, വലന്റൈന്‍ ഡേക്ക് വയറിളകിയ കാമുകനെ എനിക്കു വേണ്ടെന്നെങ്ങാന്‍ ഇവളു പറഞ്ഞാലോ?

ഞാന്‍ ടേബിളിലിരുന്നു വിയര്‍ത്തൂ നല്ലൊരു വാലന്റൈന്‍ ഡേ ആയിട്ട്, ഇന്നു ആട്ടുകല്ലുമായി ഗുസ്തിപിടിക്കേണ്ടി വരുമോ? ദൈവമേ, വെയ്റ്റര്‍ ജ്യൂസ് കൊണ്ടു വന്നു വച്ചു. അവള്‍ മെല്ലെ സ്റ്റ്രോയിലൂടെ വലിച്ചു കുടിക്കുമ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ചോദിച്ചു..

"ഡീ, നിന്റെ കയ്യില്‍ പൈസ വല്ലോം കാണുമോ?"
"ആ ഉണ്ട്"
ഹോ! ദൈവമേ.. രക്ഷപ്പെട്ടു..

നേരത്തെ ചിറകടിച്ചു പോയ ഒരു ഡസന്‍ കുളക്കോഴികള്‍ തിരിച്ച് ചേക്കേറി..ഞാന്‍ ആശ്വാസപൂര്‍വം രണ്ടു കവിള്‍ ജ്യൂസ് അകത്താക്കി അവളോട് ചോദിച്ചു

"എത്ര കാണും? ഞാന്‍ നാളെ തരാം.."

ഉവ്വ, തരും തരും.. കഴിഞ്ഞ വര്‍ഷം എനിക്ക് കെ.പി.സി.ആര്‍ സ്റ്റൈഫന്റ് കിട്ടിയത് മുഴോനും വാങ്ങിച്ചിട്ട് സെന്റ്രല്‍ ഹോട്ടലില്‍ പോയി ബിയറടിച്ചു., എന്നിട്ട് അത് തന്നോ? അവള്‍ വാചാലയായി.

"ശവത്തില്‍ കുത്താതെടീ.. 250 ഇല്‍ താഴെയുള്ള പ്രണയ കടങ്ങള്‍ എഴുതി തള്ളണം, അല്ലെങ്കില്‍ നിന്റച്ചനോട്, സ്ത്രീധനത്തില്‍ നിന്നും ആ എമൌണ്ട് കുറച്ചോളാന്‍ പറഞ്ഞേക്ക്..

ഉം ഉം..ഇപ്പോ ആളു സി.പി.ഐ മാത്രമാ, ഇതൂടെ കേട്ടാ അങ്ങേരു സി.പി.ഐ (എം.എല്‍) ആവും..

ആട്ടേ അത് വിട്, ഇപ്പോ കയ്യില്‍ എത്ര രൂപയുണ്ട് അതു പറ?
4-5 രൂപ കാണും. ഞാന്‍ സ്റ്റുഡന്‍സ്റ്റ് ടിക്കറ്റിലല്ലേ വന്നേ, പോകാന്‍ അതൊക്കെ മതി..

കവിളില്‍ നിന്നും ജ്യൂസ് നേരെ എന്റെ മൂക്കിലോട്ടാണോ കയറിയത് എന്തോ, ഞാന്‍ വീണ്ടും ഞെട്ടി, (കുളക്കോഴികള്‍ വീണ്ടും സ്ഥലം വിട്ടു എന്നു വ്യംഗ്യം)

അതല്ലടീ, കാര്യത്തിന്റെ ഗൌരവം ഞാന്‍ അവളെ ബോധിപ്പിച്ചതും, അവളുടെ മുഖം വിളറി.. എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,

"2 സെറ്റ് തൈരുവട, ഞാനോര്‍ത്തു എന്താ ഇത്ര ലാവിഷെന്നു.. ഒരു കാര്യം ചെയ്യ്, ഇന്നു മുഴോന്‍ ഇവിടിരുന്നു ഉഴുന്നാട്ടി തീര്‍ന്നാല്‍, സമയമുണ്ടെങ്കില്‍ നാളെ കാണാം .."

ദുഷ്ടേ, കുടലേ.. സോറി കുലടേ.. കാപാലികേ.. എന്നെയീ ആട്ടുകല്ലുകള്‍ക്കിടയിലേക്ക് തള്ളിവിട്ട് നീ പോവുമോ?

ഞാന്‍ പോക്കറ്റില്‍ മുഴുവന്‍ തിരഞ്ഞു. ആകെ 47 രൂപയുണ്ട്. 2-3 ക ദുരിതാശ്വാസക്കടമായി ഇവള്‍ടെ കയ്യേന്നു വാങ്ങിയാലും 50 കയില്‍ ബില്ലു നില്‍ക്കണം. കൃഷ്ണാ, ഗുരുവായൂരപ്പാ.. കാത്തോണേ..

വെയ്റ്ററെ വിളിച്ച് ബില്ലു പറഞ്ഞ് മിടിക്കുന്ന ഹൃദയവുമായി ഞാന്‍ ടേബിളില്‍ ഇരുന്നു. അയാള്‍ ഒരു പ്ലേറ്റില്‍ നിരയെ ജീരകവും, അതിനടിയില്‍, ബില്ലുമായി വന്നു. ബില്ലിന്റെ ടോട്ടല്‍ എമൌണ്ട് , അതിനു മുകളില്‍ ജീരകം ഇട്ടതു കാരണം ഒറ്റ നോട്ടത്തില്‍ കാണാനാവുന്നില്ല. വിറക്കുന്ന കൈകളോടെ ഞാന്‍ പ്ലേറ്റില്‍ നിന്നും ജീരകം മാറ്റി, ബില്ലിലേക്ക് നോക്കീ....


ഹോ........44 രൂപ മാത്രം

ദൈവമേ.. മനസ്സില്‍ തികട്ടി വന്ന വികാരങ്ങളെല്ലാമൊളിപ്പിച്ച് ഞാന്‍ അവളെ നോക്കി.. പാവം ടെന്‍ഷന്‍ മൂലം വിറച്ചിരിക്കുകയാണു.. അവള്‍ മെല്ലെ എന്റെ കയ്യില്‍ നിന്നും ബില്ലു വാങ്ങി നോക്കി.ശേഷം കുറേ നേരം ഒന്നും മിണ്ടാതെ നോക്കിയിരുന്നു... പിന്നീട് ഞാന്‍ പരിസരം മറന്നു ചിരിച്ചു.. കൂടെ അവളും

കയ്യിലെ ആകെയുള്ള 47 കയും ആ പ്ലേറ്റില്‍ വച്ച് ( 3 ക ടിപ്സേ.. തെണ്ടീട്ടായാലും ടിപ്സ് കൊടുക്കുന്ന ഒരു പാവം ) വച്ച് പുറത്തേക്കിറങ്ങി. ബസ്റ്റോപ്പില്ലേക്ക് നടക്കുമ്പോ ഞാന്‍ അവളോട് പറഞ്ഞു.. "നിന്റെ കയ്യില്‍ കാശൂണ്ടെന്നല്ലേ പറഞ്ഞേ.. ഒരു 3 രൂപാ എട്".. എനിക്ക് ഫുള്‍ ടിക്കറ്റ് കൊടുക്കണം ബസ്സിനു"

പഴ്സിലെ അറകളില്‍ നിന്നും ആ 3 ഒറ്റനാണയ തുട്ടുകള്‍ അവളെന്റെ കൈ വെള്ളയില്‍ വച്ചു തന്നു.


ഷീജ ബസ്സിലെ കണ്ടക്റ്റര്‍ കരുണന്‍, യാതൊരു കരുണയും കൂടാതെ, എസ്.ടി റേറ്റ് കൊടുത്ത എന്നോട് കണ്‍സഷന്‍ കാര്‍ഡ് ചോദിച്ചതുകൊണ്ടു മാത്രം, അവള്‍ തന്ന ആ മൂന്നു ഒറ്റനാണയതുട്ടുകള്‍ ഇന്നെന്റെ കയ്യിലില്ല.. അല്ലെങ്കില്‍ ഒരു സ്മാരകമായി ഇന്നും അവ ഞാന്‍ സൂക്ഷിച്ചേനേ... വിലപ്പെട്ടൊരു വാലന്റൈന്‍സ് ഡേ സമ്മാനമായി!


ബാലന്റൈന്റെ മൂന്നാം പെഗ്ഗും തീര്‍ന്നു. ഈ വാലന്റൈന്‍സ് ഡേയുടെ അന്ത്യയാമങ്ങള്‍,.... മരിച്ചുവീഴാന്‍ പോകുന്ന ഒരു പ്രണയദിനം കൂടി.. വര്‍ഷത്തില്‍ ഒന്നല്ല, എല്ലാ ദിനങ്ങളും പ്രണയ സുരഭിലമാവട്ടേ, സുന്ദരമായ ഓര്‍മ്മകളുണ്ടായിരിക്കട്ടേ..

എല്ലാവര്‍ക്കും ആശംസകള്‍

Read more...